പി.എസ്.സി പരീക്ഷകൾ രണ്ടുഘട്ടമായി നടത്തുമ്പോൾ പരീക്ഷാ ക്രമക്കേടുകൾ തടയാനാകുമെന്ന് ചെയർമാൻ എം.കെ. സക്കീർ. വിമർശനങ്ങൾക്കുള്ള മറുപടി മാത്രമല്ല, കാലഘട്ടത്തിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് പുതിയ പരിഷ്കരണങ്ങൾ നടത്തുന്നതെന്ന് പി.എസ്.സി ചെയർമാൻ പറഞ്ഞു.ചട്ടങ്ങൾ മറികടക്കാൻ സാധിക്കാത്തതാണ് പിൻവാതിൽ നിയമനങ്ങളെ തടയാൻ പി.എസ്.സിക്ക് തടസമാകുന്നതെന്നും എം.കെ സക്കീർ പറഞ്ഞു. ലൈബ്രറി കൗൺസിൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള നിയമനം പി.എസ്.സി വഴിയല്ല. ഇതിൽ നടക്കുന്ന നിയമനം തടയാൻ പി.എസ്.സിക്ക് അധികാരമില്ല.
താത്കാലിക നിയമനങ്ങളിൽ പി.എസ്.സിക്ക് ഇടപെടാനാകില്ല. ഇത് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നടക്കുന്നതാണ്. അവസരം നഷ്ടപ്പെട്ടതായി ഉദ്യോഗാർഥികൾ പി.എസ്.സിയിൽ നേരിട്ട് പരാതി നൽകിയാൽമാത്രമേ നടപടികൾ സ്വീകരിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ രീതിയിലുള്ള പരീക്ഷാഘടന ഉടൻ തന്നെ പി.എസ്.സിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ളവർക്ക് വെവ്വേറെ തലത്തിലുള്ള ചോദ്യരീതിയായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക.
റാങ്ക്ലിസ്റ്റിൽ ഒരുപാടുപേരെ ഉൾപ്പെടുത്തുന്നതിനു പകരം ഒഴിവുകൾക്ക് അനുസൃതമായ രീതിയിൽ പട്ടിക തയ്യാറാക്കുകയെന്ന രീതിയാവും ഇനി സ്വീകരിക്കുക. ഒരുകോടിയോളം ഉദ്യോഗാർഥികളാണ് 2019-ൽ പി.എസ്.സിയുടെ വിവിധ പരീക്ഷകൾക്കായി അപേക്ഷിച്ചത്. ഇത് ഇനിയും വർധിക്കാനിടയുണ്ടെന്നും ചെയർമാൻ പറഞ്ഞു.